സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധി; ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ

തിരുവനന്തപുരം: വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ ഉറപ്പിക്കുമ്പോൾ സമാനതകളില്ലാത്ത ഭരണഘടനാ പ്രതിസന്ധിയാണ് സർക്കാരിന് മുന്നിലുള്ളത്. സർക്കാർ-ഗവർണർ പോരാട്ടം മുമ്പെങ്ങുമില്ലാത്തവിധം വഷളായ സാഹചര്യത്തിൽ എന്തും പ്രതീക്ഷിക്കാമെന്നതിനാൽ ബില്ലുകൾ സാധുവാക്കാൻ നിയമപരവും രാഷ്ട്രീയവുമായ മാർഗം തേടാനാണ് സി പി എമ്മിന്‍റെയും സർക്കാറിന്റെയും തീരുമാനം. ലോകായുക്ത നിയമഭേദഗതിയും ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന സർവകലാശാലാ നിയമഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബില്ലിൽ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ നിലപാടും ബി ജെ പിയുടെ പിന്തുണയും ഗവർണർക്കുണ്ട്. നിയമസഭ ബിൽ പാസാക്കുമ്പോൾ അതിൽ ഗവർണർ ഒപ്പിടും. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം തേടും. എന്നാൽ പതിവുപോലെ ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമവകുപ്പിന്‍റെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തി. ഇത് നിയമപരമായും ഭരണഘടനാപരമായും സാധുതയുള്ളതാണോ എന്ന് ഗവർണർക്ക് വിലയിരുത്താൻ കഴിയും. ഗവർണർക്ക് കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സർക്കാരിന് തിരിച്ചയക്കാനും കഴിയും. അല്ലാത്ത പക്ഷം രാഷ്ട്രപതിയുടെ അനുമതി തേടി കേന്ദ്രത്തിന് മുമ്പാകെ വയ്ക്കാം. ഒപ്പിടാൻ സമയപരിധിയില്ലാത്തതിനാൽ ഇത് ചെയ്യാതെ ഗവർണർ തീരുമാനം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കാനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. ഈ ഘട്ടത്തിലാണ് ഇനിയെന്ത് ചെയ്യണം എന്ന ചോദ്യം സർക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സർക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട കക്ഷികൾ വഴി സുപ്രീം കോടതിയെ സമീപിക്കാം. സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാൻ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളൻ കേസിലെ സൂപ്രീംകോടതി വിധി അടക്കം ഇക്കാര്യത്തിൽ അനുകൂലമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ കണക്കുകൂട്ടൽ. ഗവര്‍ണറുടെ അസാധാരണ വാര്‍ത്താ സമ്മേളനത്തോടെ സമായ സാധ്യതകളെല്ലാം അടഞ്ഞ സ്ഥിതിക്ക് അടിക്ക് തിരിച്ചടി എന്നമട്ടിൽ തുടര്‍ന്ന് പോകാമെന്ന നിലപാടിലാണ് ഇടതുമുന്നണിയും.

Related Posts