ഓൺലൈൻ ചൂതാട്ടത്തിന് മൂന്ന് വർഷം വരെ തടവ്; ബിൽ പാസാക്കി തമിഴ്‌നാട്

ചെന്നൈ: തമിഴ്നാട് നിയമസഭ ഓൺലൈൻ ചൂതാട്ട നിരോധന ബിൽ പാസാക്കി. ഈ ബിൽ നിയമമാകുന്നതോടെ ചൂതാട്ട വിഭാഗത്തിൽ പെടുന്ന എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമാകും. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബർ ഒന്നിന് ഗവർണർ ഒപ്പിട്ട ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഓൺലൈൻ റമ്മി ഉൾപ്പെടെ ചൂതാട്ടത്തിന്‍റെ ഏതെങ്കിലും തരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമായിരിക്കും. ചൂതാട്ടക്കാർക്കും കളിക്കാർക്കും മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കണമെന്നാണ് നിയമം ശുപാർശ ചെയ്യുന്നത്. ഇത്തരം ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്ലിക്കേഷനുകളിലേക്കും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പണം കൈമാറരുതെന്നും നിയമം അനുശാസിക്കുന്നു. ഓൺലൈൻ റമ്മി ഉൾപ്പെടെ ചൂതാട്ടത്തിന് അടിമകളായതിനെ തുടർന്ന് യുവാക്കളും വിദ്യാർത്ഥികളുമടക്കം ഇരുപതിലധികം പേരാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ ഓൺലൈൻ ചൂതാട്ട ഓർഡിനൻസിനെക്കുറിച്ച് ആലോചിച്ചത്.

Related Posts