അവധിക്കാല സർവീസ്; റെക്കോർഡ് വരുമാനവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിൽ കൃത്യതയോടെ സർവീസ് നടത്തി റെക്കോർഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി കൈവരിച്ചത്. അവധിക്കാലത്തെ തിരക്കിനനുസരിച്ച് ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് നടത്തി റെക്കോർഡ് വരുമാനമാണ് കെ.എസ്.ആർ.ടി.സി നേടിയത്. ഡിസംബറിൽ മാത്രം കെ.എസ്.ആർ.ടി.സിയുടെ മൊത്തം വരുമാനം 222.32 കോടി രൂപയായിരുന്നു. കെ.എസ്.ആർ.ടി.സി.യുടെ പ്രതിദിന വരുമാനം ഡിസംബറിൽ ശരാശരി എട്ട് കോടി രൂപയായിരുന്നു. ജനുവരി മൂന്നിന് ലഭിച്ച 8.43 കോടി രൂപയുടെ വരുമാനം കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ സർവകാല റെക്കോർഡാണ്. സെപ്റ്റംബർ 12ന് 8.41 കോടി രൂപയായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ് കളക്ഷൻ. പ്രധാന ദിവസങ്ങളിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് 72 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതുകൂടാതെ ചെന്നൈയിലേക്ക് എട്ട് സർവീസുകളും ഏർപ്പാടാക്കി. മുഴുവൻ സീറ്റുകളും മുൻകൂട്ടി റിസർവ് ചെയ്തതിനാൽ ഈ സർവീസുകളുടെ അവസാന ദിവസങ്ങളിൽ നാല് അധിക സർവീസുകൾ നടത്തി. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുകയും കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്തു. ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങളിൽ ഡിസംബർ 22 മുതൽ ജനുവരി 2 വരെ മാത്രം നടത്തിയ 274 സ്പെഷ്യൽ സർവീസുകൾ ഉൾപ്പെടെ 9,362 ട്രിപ്പുകളിലായി 2,83,568 യാത്രക്കാർ ഓൺലൈൻ റിസർവേഷൻ നടത്തിയതിലൂടെ കെ.എസ്.ആർ.ടി.സി 12,25,71,848 രൂപ സമ്പാദിച്ചുവെന്നത് സർവകാല റെക്കോർഡാണ്.

Related Posts