വീണ്ടും വാക്സിൻ വിലക്ക്; മയാമി ഓപ്പൺ നഷ്ട്ടമായി ജോക്കോവിച്ച്

ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും വാക്സിൻ വിലക്ക്. കൊവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിന് യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് അടുത്തയാഴ്ച നടക്കുന്ന മയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ ജോക്കോവിച്ചിന് കളിക്കാനാവില്ല. യുഎസിൽ മത്സരിക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ആരംഭിച്ച ഇന്ത്യൻ വെൽസ് ടൂർണമെന്‍റിൽ നിന്നും 35 കാരനായ താരം പിൻമാറിയിരുന്നു. ഇന്ത്യൻ വെൽസ് ടൂർണമെന്‍റിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച അദ്ദേഹം മയാമി ഓപ്പൺ ടെന്നീസിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി യുഎസിലെ വാക്സിൻ നിബന്ധനകളിൽ ഇളവ് തേടി സംഘാടകർക്ക് അപേക്ഷ നൽകി. കൊവിഡ് -19 വാക്സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്ന നിയമത്തിൽ നിന്ന് ജോക്കോവിച്ചിനെ ഒഴിവാക്കണമെന്ന് മയാമി ഓപ്പൺ സംഘാടകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുഎസ് സർക്കാർ ഇത് നിരസിക്കുകയായിരുന്നു. കൊവിഡിനെതിരായ വാക്സിൻ എടുക്കില്ലെന്ന് ഉറച്ചുനിൽക്കുന്ന സെർബിയൻ താരത്തിന് പ്രധാന ടൂർണമെന്‍റുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുന്നത് ഇതാദ്യമല്ല. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ 2022 ജനുവരിയിൽ മെൽബണിലെത്തിയ അദ്ദേഹത്തെ വാക്സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് ഓസ്ട്രേലിയൻ സർക്കാർ നാടുകടത്തുകയായിരുന്നു. ഇതേ കാരണത്താൽ കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പണിൽ നിന്ന് ജോക്കോവിച്ചിന് പിൻമാറേണ്ടിവന്നിരുന്നു.

Related Posts