വി.സി നിയമനം വൈകുന്നു; ഹൈക്കോടതിയെ സമീപിച്ച് കേരള സര്‍വകലാശാല സെനറ്റ് അംഗം

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനം വൈകുന്നതിനെതിരെ സെനറ്റ് അംഗം ഹൈക്കോടതിയിൽ ഹർജി നൽകി. സെർച്ച് കമ്മിറ്റിയുടെ പ്രതിനിധിയെ ഉടൻ തീരുമാനിക്കാൻ സെനറ്റിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കേരള സർവകലാശാല സെനറ്റ് അംഗം എസ്.ജയറാമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സെനറ്റ് സെർച്ച് കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി സെനറ്റിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സെനറ്റ് ഇതിന് തയ്യാറല്ലെങ്കിൽ, നിലവിൽ സെർച്ച് കമ്മിറ്റിയിലുള്ള രണ്ട് അംഗങ്ങളെ വച്ച് പുതിയ വി.സിയെ കണ്ടെത്തി നിയമിക്കുന്ന പ്രക്രിയയുമായി മുന്നോട്ട് പോകാൻ കോടതി ചാൻസലറോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജി അടുത്ത ദിവസം തന്നെ കോടതി പരിഗണിക്കും. സർവകലാശാല സെനറ്റും ചാൻസലറും തമ്മിലുള്ള നിയമപോരാട്ടം ഹൈക്കോടതിയിൽ നടക്കുന്നതിനിടെയാണ് സർവകലാശാലയുടെ സ്വന്തം നടപടികളെ ചോദ്യം ചെയ്ത് സെനറ്റ് അംഗം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Posts