തൃശൂർ സ്വരാജ് റൗണ്ടിൽ ഇനി വാഹനങ്ങൾക്ക് ഹോൺ പ്രവർത്തിപ്പിക്കുവാൻ പാടില്ല

തൃശൂര്‍: കേന്ദ്ര വായുമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം സ്വരാജ് റൗണ്ടില്‍ ഹോണടിക്ക് നിരോധനം ഏര്‍പ്പെടുത്തി. ഹോണടി നിരോധനം ആദ്യ ദിവസം പാലിക്കപ്പെട്ടില്ല. ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണമാണ്. അടുത്ത ഘട്ടത്തില്‍ പിഴയും. സ്വരാജ് റൗണ്ടിലേയ്ക്കുള്ള പതിനാറു വഴികളിലും നോ ഹോണ്‍ ബോര്‍ഡുകള്‍ പൊലീസ് സ്ഥാപിച്ചു. ഏറ്റവും കൂടുതല്‍ ഹോണടി മുഴങ്ങുന്ന സ്വരാജ് റൗണ്ടിലെ സ്ഥലം നായ്ക്കനാലാണ്. ഇനി മുതല്‍ പൊലീസ് നേരിട്ടിറങ്ങി സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലും ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലും ബോധവല്‍ക്കരണം നടത്തും. ഹോണടി നിരോധനത്തിന്റെ വിവരം പലരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുക്കൊണ്ടാണ്, ഇങ്ങനെയൊരു ബോധവല്‍ക്കരണം തുടരുന്നത്. ബസ് ജീവനക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം കൂടുതല്‍ വേണ്ടി വരുമെന്ന് പൊലീസ് പറയുന്നു.

വാഹനങ്ങളിൽ നിന്നും ഉച്ചത്തിൽ മുഴക്കുന്ന ഹോണാണ് ശബ്ദമലിനീകരണങ്ങളിൽ ഒന്നാമത്തേത്. തൃശ്ശൂർ കോർപ്പറേഷനും, തൃശ്ശൂർ സിറ്റി പോലീസും സംയുക്തമായിട്ടാണ് സ്വരാജ് റൗണ്ട് ഹോൺ രഹിത നിശബ്ദ മേഖലയായി പ്രഖ്യാപിച്ചത്.

നിരവധി ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ചേർന്ന പ്രദേശമാണ് തൃശ്ശൂർ സ്വരാജ് റൗണ്ട്റോഡുകളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ഹോൺ മുഴക്കാതെ സമചിത്തതയോടെയും പരസ്പര ബഹുമാനത്തോടുകൂടി ഡ്രൈവ് ചെയ്യുക എന്ന സംസ്കാരം പൊതുജനങ്ങളിൽ വളർത്തിയെടുക്കുക എന്ന ഉദ്ദേശം കൂടി ഈ ഉദ്യമത്തിന് ഉണ്ട്.

ആദ്യ ഘട്ടത്തിൽ ഡ്രൈവർമാരെ ബോധവൽക്കരിക്കാൻ വേണ്ടി സ്വരാജ് ഗ്രൗണ്ടിലും പരിസര പ്രദേശങ്ങളിലും നോ ഹോൺ ബോർഡുകൾ സ്ഥാപിച്ചു. തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ വി കെ രാജുവിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകൾ ഓട്ടോറിക്ഷ പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നിശബ്ദത മേഖലയെ സംബന്ധിച്ച് ഡ്രൈവർമാർക്ക് നടത്തുന്ന ബോധവൽക്കരണ പരിപാടികൾ വരുംദിവസങ്ങളിലും തുടരും നിയമലംഘകർക്ക് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ രണ്ടാംഘട്ടത്തിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.

Related Posts