കെ എ കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി എം ദേവദാസിന്

കോഴിക്കോട്: കെ എ കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി എം ദേവദാസിന്. സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ച ‘കീഴ്ക്കാംതൂക്ക്’ എന്ന കഥക്കാണ് അവാർഡ്. 2020ൽ വാരികകളിലും മലയാള പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും വാർഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച കഥകളാണ് അവാർഡിനു പരിഗണിച്ചത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.

വാരാദ്യ മാധ്യമം പ്രഥമ പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ എ കൊടുങ്ങല്ലൂരിന്റെ സ്മരണയിൽ മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. പ്രശസ്ത കഥാകാരൻമാരായ യു കെ കുമാരൻ, പി കെ പാറക്കടവ്, ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 'കാടിനു നടുക്കൊരു മരം’ എന്ന സമാഹാരത്തിൽ ഉൾപ്പെട്ടതാണ് ‘കീഴ്ക്കാംതൂക്ക്’ എന്ന കഥ. ചുമരെഴുത്ത്, മാറാപ്പ്, തൈക്കാട്ടിൽ ലോനയെ ഞങ്ങളങ്ങ് തട്ടിക്കളഞ്ഞ വിധം, സന്ദേശകാവ്യം, കാടിനു നടുക്കൊരു മരം, കീഴ്ക്കാം തൂക്ക്, വെള്ളിനക്ഷത്രം, വിഷം എന്നിവയാണ് ഈ സമാഹാരത്തിലെ കഥകൾ. കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ 2022 ജനുവരി 8ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ക്ലബ് പ്രസിഡണ്ട് റഹ്മാൻ കുറ്റിക്കാട്ടൂർ, ജനറൽ സെക്രട്ടറി എൻ രാജീവ്, പുരസ്കാര സമിതി ചെയർമാൻ കെ പി റജി എന്നിവർ അറിയിച്ചു.

Related Posts