മെഡിക്കൽ പ്രൊഫഷന്‍ ഉപഭോക്തൃ നിയമ പരിധിയില്‍; ചികിത്സാ പിഴവ് തര്‍ക്ക പരിഹാര ഫോറങ്ങളില്‍ ചോദ്യം ചെയ്യാം: ഹൈക്കോടതി

കൊച്ചി: ഡോക്ടർമാരുടെ സേവനം ഉൾപ്പെടുന്ന മെഡിക്കൽ പ്രൊഫഷന്‍ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇതോടെ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിൽ ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതികൾ പരിഗണിക്കാം. തിമിരത്തിനുള്ള ചികിത്സയെ തുടർന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനി തർക്ക പരിഹാര ഫോറത്തെ സമീപിച്ച സംഭവമാണ് ഹൈക്കോടതിയുടെ മുൻപിലേക്ക് എത്തിയത്.

പി അംബുജാക്ഷി എന്ന സ്ത്രീ 32.52 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. എന്നാൽ ഇത്തരം പരാതികൾ ഉപഭോക്തൃ കമ്മിഷനിൽ നിലനിൽക്കില്ലെന്നാണ് ഡോക്ടർമാർ വാദിച്ചത്. ഡോക്ടർമാരുടെ ഈ വാദം ജില്ലാ, സംസ്ഥാന കമ്മിഷനുകൾ തള്ളിയിരുന്നു. ഇതിനെതിരെ കണ്ണൂരിലെ ഡോ വിജിൽ ഉൾപ്പെടെ ഒരുകൂട്ടം ഡോക്ടർമാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ വിധി.

ഇത്തരത്തിൽ കേസുകളുണ്ടായാൽ ഡോക്ടർമാർ പല സ്ഥലങ്ങളിൽ കേസ് നടത്താൻ പോകുന്നത് മെഡിക്കൽ സേവനങ്ങളെ ബാധിക്കുമെന്ന വാദമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. എന്നാൽ, സൗജന്യമോ വ്യക്തിഗത സേവന കരാറിൽപ്പെട്ടതോ അല്ലാതെ ഉപയോക്താക്കൾക്കു ലഭ്യമാകുന്ന ഏതു സേവനവും 2(42) വകുപ്പിന്റെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സൗജന്യം അല്ലാത്ത മെഡിക്കൽ സേവനങ്ങളും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും.

Related Posts