സംസ്ഥാനത്ത് ചെള്ളുപനി മരണങ്ങളിൽ ആശങ്ക; ഒരു മാസത്തിനിടെ ആറ് മരണം

തി​രു​വ​ന​ന്ത​പു​രം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത മതിയെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും, സ്ക്രബ് ടൈഫസ്(ചെള്ള് പനി) മൂലമുള്ള മരണങ്ങളിൽ ആശങ്ക ഉയരുന്നു. ഈ മാസം ആറ് പേർ കൂടി മരിച്ചതോടെ കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് 18 ജീവനുകളാണ് പൊലിഞ്ഞത്. സമാനമായ ലക്ഷണങ്ങളുള്ള രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരും രോഗികളും കൂടുതലും കുട്ടികളും ചെറുപ്പക്കാരുമാണ് എന്ന വസ്തുതയാണ് രോഗത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 519 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളുള്ള നൂറിലധികം പേർ ചികിത്സ തേടിയിട്ടുണ്ട്. 75 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗം പടരുമ്പോഴും കൃത്യമായ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 'ഓറിയൻഷ്യ സുസുഗാമുഷി' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ പകർച്ചവ്യാധി എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിച്ചത്. എലികൾ, അണ്ണാൻ, മുയലുകൾ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിൽ രോഗാണുക്കൾ കാണപ്പെടുന്നു. തലസ്ഥാന ജില്ലയിൽ ഉൾപ്പെടെ ചെള്ളുപനി മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മരിച്ചവരുടെ വീടുകളും പരിസരവും സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തിന് നിർദേശം നൽകി.

Related Posts