ബ്രിജ് ഭൂഷൺ ശർമയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശർമയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സൂപ്പർതാരം വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ രംഗത്ത്. ദേശീയ ക്യാമ്പിനിടെ പരിശീലകരും ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശർമ്മയും കളിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതായി ഫോഗട്ട് വെളിപ്പെടുത്തി. ഫെഡറേഷൻ അധികൃതരിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. എന്നാൽ കളിക്കാരുടെ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ ശർമ നിഷേധിച്ചു. ഡബ്ല്യുഎഫ്ഐയുടെ പ്രവർത്തന രീതിക്കെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ശർമ്മയ്ക്കും പരിശീലകർക്കുമെതിരെ ലൈംഗികാരോപണം ഉയർന്നത്. പുരുഷ, വനിതാ കളിക്കാരും പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരെ കൂടാതെ ബജ്രംഗ് പൂനിയ, സംഗീത ഫോഗട്ട്, സോനം മാലിക്, അൻഷു എന്നിവരുൾപ്പെടെ 31 പ്രമുഖ ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്നായിരുന്നു കളിക്കാരുടെ ആവശ്യം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സഹായം തേടി. "ദേശീയ ക്യാമ്പിൽ വനിതാ കളിക്കാരെ പരിശീലകരും ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശർമ്മയും ഉപദ്രവിച്ചു. ദേശീയ ക്യാമ്പിൽ നിയമിതരായ ചില പരിശീലകർ വർഷങ്ങളായി കളിക്കാരെ ഉപദ്രവിക്കുന്നുണ്ട്. ഫെഡറേഷൻ പ്രസിഡന്‍റും ഈ ലൈംഗിക പീഡനത്തിന്‍റെ ഭാഗമാണ്. ദേശീയ ക്യാമ്പിലെ നിരവധി യുവ വനിതാ കളിക്കാർ ലൈംഗിക പീഡനത്തെക്കുറിച്ച് പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്. ദേശീയ ക്യാമ്പിൽ ലൈംഗിക പീഡനത്തിന് ഇരയായ കുറഞ്ഞത് 20 വനിതാ കളിക്കാരെ വ്യക്തിപരമായി അറിയാം. ഇന്ന് അത് തുറന്നു പറയാനുള്ള ധൈര്യം തനിക്കുണ്ടായി. പക്ഷെ ഇക്കാരണത്താൽ നാളെ താൻ ജീവനോടെയുണ്ടാകുമോ എന്ന് പോലും ഉറപ്പില്ല. ഫെഡറേഷനിലെ ആളുകൾ ശക്തരാണ്" - ഫോഗട്ട് പറഞ്ഞു.

Related Posts