ഗുസ്തി താരങ്ങളുടെ സമരം: പിന്തുണയുമായി സാനിയ മിർസ

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ മിർസ. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ് ഇതെന്ന് സാനിയ മിർസ പറഞ്ഞു. പല കുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 7 പേര്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

പരാതിയിലുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം താരങ്ങളുടെ ജന്തര്‍ മന്തറിലെ രാപ്പകല്‍ സമരം ആറാം ദിവസത്തേക്ക് കടന്നു. പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നതും അച്ചടക്ക ലംഘനവും ആണെന്ന ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്.

ലൈംഗിക പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമെന്നായിരുന്നു പിടി ഉഷയുടെ പ്രതികരണം. പി.ടി ഉഷയിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു എന്ന് ബജ്‌രംഗ് പുനിയ പറഞ്ഞു. അതേസമയം ഗുസ്തി താരങ്ങളുടെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

താരങ്ങളുടെ പരാതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിള അസോസിയേഷനും ആവശ്യപ്പെട്ടു. ദില്ലി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പി.കെ ശ്രീമതി ടീച്ചർ, മറിയം ദാവ്ള ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.

പ്രശ്നം ഉന്നയിച്ച് 12 മണിക്കൂറിനുള്ളിൽ ഗുസ്തി താരങ്ങളെ കേട്ടു എന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. ബ്രിജ് ഭൂഷനെതിരെ ഏത് സ്റ്റേഷനിൽ വേണമെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന് അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക്ക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കി എന്നും ഇക്കാര്യം മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു.

Related Posts