ഗുരുവായൂർ റെയിൽവെ സ്റ്റേഷനിലെ യാർഡ് വികസനം, തടസങ്ങൾ അടിയന്തരമായി പരിഹരിക്കണം

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ യാർഡ് വികസനവുമായി ബന്ധപ്പെട്ട തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ കെ അക്ബർ എംഎൽഎ റെയിൽവെ മന്ത്രി വി അബ്ദുറഹിമാന് നിവേദനം നൽകി. ഗുരുവായൂരില്‍ റെയില്‍വേയുടെ വികസനം മുന്നോട്ട് പോകണമെങ്കില്‍ യാര്‍ഡ് വികസനം അനിവാര്യമാണ്. പാതിവഴിയില്‍ നിര്‍മാണം നിലച്ച മൂന്നാം പ്ലാറ്റ്‌ഫോമിനെ വടക്കോട്ട് ബന്ധിപ്പിക്കുന്നതാണ് അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തിയെന്നും എംഎൽഎ പറഞ്ഞു.

അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്ന മൂന്നാം പ്ലാറ്റ് ഫോം വികസനത്തിന്റെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പ്രദേശവാസികൾക്ക് ആശ്വാസമാകും. കൂടാതെ മൂന്നാമത്തെ പ്ലാറ്റ് ഫോമിലെ ട്രാക്ക് വടക്കോട്ട് നീട്ടി രണ്ടാം പ്ലാറ്റ് ഫോമിലെ ട്രാക്കുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഷണ്ടിങും മറ്റും എളുപ്പത്തില്‍ സാധ്യമാകൂ. വലിയ തീവണ്ടികള്‍ മൂന്നാം പ്ലാറ്റ്‌ഫോമിലിടാനുള്ള നീളവും ട്രാക്കിനില്ല. കൂടുതല്‍ തീവണ്ടികളെത്തുന്ന രാത്രി സമയത്ത് വണ്ടികളുടെ എന്‍ജിനുകള്‍ പരസ്പരം മാറ്റി ഘടിപ്പിക്കല്‍ ഗുരുവായൂരില്‍ വലിയൊരു പ്രതിസന്ധിയാണ്. ട്രാക്കുകൾ തമ്മിൽ ബന്ധിപ്പിച്ചാല്‍ പ്രശ്‌നപരിഹാരമാകും.

നിലവിൽ മൂന്ന് പ്ലാറ്റ്‌ഫോം ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. മൂന്നാമത്തെ ട്രാക്ക് അപൂര്‍ണമായി നില്‍ക്കുന്ന സ്ഥലത്തിനടുത്തുള്ള ഭൂമി ഏറ്റെടുത്ത് തുടര്‍ വികസനം സാധ്യമാക്കണമെന്നും നിവേദനത്തിൽ പറയുന്നു. ഏറ്റെടുക്കേണ്ട സ്ഥലത്തുള്ള വീട്ടുകാരും അനിശ്ചിതത്വം മൂലം ദുരിതത്തിലാണ്. ഇവരുടെ വീട് ശോച്യാവസ്ഥയിലായിട്ട് വര്‍ഷങ്ങളായെങ്കിലും വികസനത്തിന് ഏറ്റെടുക്കേണ്ടി വരുമെന്ന കാരണം പറഞ്ഞ് പുനര്‍നിര്‍മാണത്തിന് അനുമതി ലഭിക്കുന്നില്ല. നഗരസഭയില്‍ നിന്നും പി.എം.എ.വൈ പദ്ധതിയില്‍ ലഭിച്ച സഹായം പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍.

തിരുനാവായ പദ്ധതിയിലാണ് റെയില്‍വേ യാര്‍ഡ് നവീകരണം നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതാണ് പ്രധാനപ്രശ്‌നം. കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാൽ യാര്‍ഡ് വികസനം വേഗത്തിലാക്കാനാകും. ഇതോടെ സ്റ്റേഷനിലെ മൂന്ന് പ്ലാറ്റ്‌ഫോമും പൂര്‍ണമായ തോതില്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ ട്രെയിനുകള്‍ ഗുരുവായൂരിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് നിവേദനം നൽകിയത്. പ്രശ്നം പരിശോധിച്ചശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.

Related Posts