സ്മാർട്ട് കിച്ചൺ പദ്ധതിക്ക്‌ തുടക്കമായി.

ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കുന്നതിന്റെ ഭാഗമായ സ്മാർട്ട് കിച്ചൺ പദ്ധതിക്ക്‌ തുടക്കമിട്ടതായി മുഖ്യമന്ത്രി.

തിരുവനന്തപുരം:

ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെട്ട സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിതശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. 2021 ജൂലൈ 10നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗാർഹിക അദ്ധ്വാനത്തിലേർപ്പെടുന്നത് മഹാഭൂരിപക്ഷവും സ്ത്രീകളാണ്. ഇവർക്ക് അർഹിക്കുന്ന പരിഗണന നൽകുക, വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്മാർട്ട് കിച്ചൺ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വീട്ടിലെ ജോലിക്കൊപ്പം പുറമേയുള്ള മറ്റു ജോലികളിലും ഇവർ ഏർപ്പെടുന്നുണ്ട്. സ്ത്രീകളുടെ വീട്ടിലെ അധ്വാനം സമ്പദ്ഘടനയുടെ ആകെ മൂല്യം കണക്കാക്കുന്ന മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഉൾപ്പെടുന്നില്ല.

Related Posts