വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം വേണമെന്ന ഹർജിയിൽ ഇന്ന് വിധി

ബാലഭാസ്കറിന്‍റെ പിതാവ് കെ സി ഉണ്ണി നൽകിയ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി പറയും. ബാലഭാസ്കറിന്‍റെ പിതാവ് കെ സി ഉണ്ണി നൽകിയ ഹർജിയിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ബാലഭാസ്കറിന്‍റെ ഫോണുകളെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തിയിട്ടില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. അപകടത്തിന് ശേഷം ബാലഭാസ്കറിന്‍റെ മാനേജർ പ്രകാശൻ തമ്പി പൊലീസിൽ നിന്ന് വാങ്ങിയ ഫോൺ പിന്നീട് ഡിആർഐ കസ്റ്റഡിയിലെടുത്തിരുന്നു. സ്വർണക്കടത്ത് അന്വേഷണത്തിന്‍റെ ഭാഗമായാണ് ഫോൺ പരിശോധിച്ചത്. ഇതിന്റെ റിപ്പോർട്ട് സി ബി ഐ പരിശോധിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ആദ്യം ഇത് അംഗീകരിച്ചില്ലെങ്കിലും ഫോണുകളുടെ പരിശോധനാ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് സി ബി ഐ കോടതിയിൽ സമ്മതിച്ചു. ഫോൺ പരിശോധിക്കേണ്ട കാര്യമില്ലെന്നായിരുന്നു സി ബി ഐയുടെ നിലപാട്. പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്‍റെ പിതാവ് ആണ് ഹർജി നൽകിയത്. ബാലഭാസ്കറിന്‍റെ ഫോൺ ഉൾപ്പെടെ എല്ലാം പരിശോധിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ അന്ന് അറിയിച്ചിരുന്നു. ബാലഭാസ്കറിന് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെങ്കിൽ ഡിആർഐ നടപടി സ്വീകരിക്കുമായിരുന്നില്ലേയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.

Related Posts