പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു.

നിരവധി ഹിറ്റ്‌ സിനിമകളുടെ സൃഷ്ടാവ് ഡെന്നിസ് ജോസഫ് അന്തരിച്ചു; വിടവാങ്ങിയത് എൺപതുകളിലെ ഹിറ്റ്‌ മേക്കർ.

കോട്ടയം:

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു.ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവായ അദ്ദേഹം എൺപതുകളിലെ ഹിറ്റ് മേക്കർ ആണ്. 1985-ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യ’ എന്ന ചിത്രത്തിന് തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. നിറക്കൂട്ട്, രാജാവിന്‍റെ മകൻ, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകൾ. ആകാശദൂത്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളടക്കം 45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നും ബിരുദവും നേടി. ഒരു ലേഖകനായിട്ടാണ് ഡെന്നിസ് ജോസഫ് സിനിമാരംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം ജോഷി, തമ്പി കണ്ണന്താനം, കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി. മനു അങ്കിൾ, അഥർവം, തുടർക്കഥ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. പ്രിയദർശന്‍റെ ഗീതാഞ്ജലിയാണ് ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം.

Related Posts