സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടിയായി വർധിപ്പിക്കാൻ ശുപാർശ.

മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പന കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും ശുപാർശയിൽ പറയുന്നു.

തൃശ്ശൂർ: സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങുന്നു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 17,000 പേർക്ക് ഒരു വിദേശമദ്യ ചില്ലറവിൽപ്പനശാലയെന്ന നിലയിൽ തുറക്കുമ്പോൾ കേരളത്തിൽ ഒരുലക്ഷം പേർക്ക് ഒരു വിൽപ്പനശാലയേയുള്ളൂവെന്ന കാരണം കാണിച്ചാണ് ആറിരട്ടി വർധിപ്പിക്കാൻ ശുപാർശ. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പന കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു. തിരക്കേറിയ വിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകൾ പ്രവർത്തനസമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്. ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം.

വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ, ബിവറേജസ് കോർപ്പറേഷൻ എം ഡി ചുമതലപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥർ, കൺസ്യൂമർ ഫെഡിൽനിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 96 വിൽപ്പനകേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയത്.

ബിവറേജസ് കോർപ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. എണ്ണം കൂട്ടാനുള്ള ശുപാർശ. വിൽപ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അർഥമില്ല. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

Related Posts