അന്തസ്സോടെ ജീവിക്കുക ലൈംഗിക തൊഴിലാളികളുടെ ഭരണഘടനാ അവകാശം; റേഷൻ കാര്‍ഡും വോട്ടര്‍ ഐ ഡി കാര്‍ഡും ഉടൻ വിതരണം ചെയ്യാൻ സര്‍ക്കാറുകളോട് സുപ്രീംകോടതി

ദില്ലി: കൊവിഡ് 19 മഹമാരിക്കാലത്തെ പ്രതിസന്ധികളില്‍ പരിഹാരം തേടി സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയുടെ അടിസ്ഥാനത്തിൽ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാര്‍ഡും വോട്ടര്‍ ഐ ഡി കാര്‍ഡും ഉടൻ വിതരണം ചെയ്യാൻ സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. നാഷണൽ എയിഡ്സ് കണ്‍ട്രോൾ ഓര്‍ഗനൈസേഷന്‍റെ പട്ടിക അനുസരിച്ച് ഇതിനുള്ള നടപടികൾ സ്വീകരിക്കണം. അന്തസ്സോടെ ജീവിക്കുക എന്നത് ഭരണഘടനാ അവകാശമാണെന്നും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശങ്ങൾ ഒരുപോലെ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

നാഗേശ്വര റാവു, ബിആര്‍ ഗവായി, ബിവി നഗര്‍ത്തന എന്നിവര്‍‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2011 ല്‍ തന്നെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സുപ്രീംകോടതി ഓഡര്‍ ഉണ്ടെങ്കിലും അത് നടപ്പായില്ലെന്നും ഒരു ദശകം മുന്‍പ് നല്‍കിയ നിര്‍ദേശം ഇപ്പോഴും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപ്പിലാക്കാത്തതില്‍ ഒരു ന്യായീകരണവും ഇല്ലെന്നും കോടതി പറഞ്ഞു.

രാജ്യത്തെ ഒരോ വ്യക്തിക്കും അവരുടെ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതേ സമയം അവര്‍ക്ക് വേണ്ട പ്രഥമികമായ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഇവര്‍ക്ക് നല്‍കാനുള്ള നീക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നും അടിയന്തരമായി ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു.

ഉത്തരവിന്റെ കോപ്പി കോടതി വിവിധ സംസ്ഥാനങ്ങള്‍ക്കും, ജില്ലാ തല ലീഗല്‍ സര്‍വീസ് അതോററ്റിക്കും അയച്ചു. ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ വ്യക്തികളുടെ വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ജിഒ ദര്‍ബാര്‍ മഹിള സമന്‍വയ കമ്മിറ്റിയാണ് ഈ ഹര്‍ജി നല്‍കിയത്.

Related Posts